Friday, August 23, 2013
‘ഒരു തുമ്പപ്പൂവിന്റെ നൊമ്പരം’
എത്രയോ നാളായി കാത്തിരിക്കുന്നു ഞാൻ
ഈ മഴക്കാലത്തെൻ പുനർജന്മത്തിനായ്
അങ്ങിനെയുള്ളൊരീയെന്നോടു പിന്നെന്തിനീ
ക്രൂരത കാട്ടുവാനായി വെമ്പീടുന്നു.
പൃഥ്വി തൻ മറ്റൊരു പുത്രനാം മർത്യൻ പോൽ
ആസ്ക്തിയേറാതെ ക്ഷമിച്ചീടുകെന്നാൽ
കാത്തുസൂക്ഷിച്ചീടാമീനറുത്തേനും
പാൽവർണ്ണമാകുമീ പവിത്രതയും.
ആശയോടോടിയെൻ ചാരേയണയുന്നു നീ
എന്നുള്ളിലൂറുമീ നറുതേൻ നുകരുവാൻ
ഞാനുമീ ഭൂമിതന്നൊരവകാശിയെന്നൊരു
ബോധ്യമുണ്ടാകണമെപ്പൊഴും സോദരാ...
നിന്നിഷ്ടവിഭവമാം നറുത്തേനായ്
പരിണമിക്കുമീയെൻ ജീവരക്തം
നുകരാതെ കരുണ കാണിക്കണം
നീട്ടിത്തരേണമെനിക്കീക്ഷണികമാം ജീവിതം.
എനിക്കുമറിയണമെല്ലാമറിയേണം
പൊൻചിങ്ങമാസത്തിൻ വിശേഷമെല്ലാം
പൂക്കളം കാണണം പൂവിളി കേൾക്കണം
പൊന്നൂഞ്ഞാലാടേണമെനിക്കുമെന്നും.
വള്ളംകളിയിലും പൊന്നോണത്തല്ലിലും
പിന്നെയെന്തൊക്കെക്കളികളുണ്ടെൻകിലും
ഭാഗഭാക്കാകേണമെനിക്കീനാളുകൾ
അനുഭവിച്ചീടേണമീമലയാളനാടിൻ സുകൃതവും.
അത്തം മുതൽപ്പത്തുനാളിൻ കളത്തിലും
അംഗമായീടേണം ആദരിച്ചീടണം
തൃക്കാക്കരയപ്പനേം പൊന്നോണനാളിൻ
അതിഥിയായെത്തുന്നൊരാ മാവേലിമന്നനെയും.
ഇതാണെന്നഭിലാഷമെന്മലർസ്വപ്നവും
കാത്തിരിക്കുന്നൊരീ ക്ഷണികമാം ജീവിതയാത്രയിൽ.
Subscribe to:
Comments (Atom)


1 comments:
അഭിപ്രായങ്ങൾ കുറിക്കുക എന്നത് വായനക്കാരുടെ താല്പര്യമാണ്... വിമർശനങ്ങൾക്കും, തിരുത്തലുകൾക്കും കൂട്ടത്തിൽ പ്രോത്സാഹനത്തിനും അർഹനാണെന്നു കരുതുന്നുവെങ്കിൽ....... എന്നിരുന്നാലും നിങ്ങളുടെ വിലപ്പെട്ട സന്ദർശനത്തിനും വായനക്കുമുള്ള നന്ദി അറിയിക്കുന്നു.